Wednesday, October 14, 2015

തോമസ് ആൽവ എഡിസണിന് (36) വധശിക്ഷ

കൊച്ചി: കൂലിത്തർക്കത്തെ തുടർന്ന് തമിഴ്നാട്ടുകാരായ മൂന്നു തൊഴിലാളികളെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തൂത്തുക്കുടി സ്വദേശി തോമസ് ആൽവ എഡിസണിന് (36) എറണാകുളം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 
കരാർ തൊഴിലാളികളായ തിരുനെൽവേലി സ്വദേശി ഭാസി (24), തിരുച്ചിറപ്പള്ളി മണിച്ചനെല്ലൂർ മേലേ ശ്രീദേവിമംഗലത്ത് വിജയ് (24), തിരുനെൽവേലി സമയപുരം റോഡിൽ സുരേഷ് (23) എന്നിവർ 2009 ഫെബ്രുവരി 21 നാണ് കൊല്ലപ്പെട്ടത് . എറണാകുളം കോമ്പാറ ജംഗ്ഷനിലെ വീട്ടിൽ ഇവർ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി എത്തി പെട്രോൾ ഒഴിച്ചു തീവെച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇവർക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് ആൻഡ്രൂസിന് ഗുരുതരമായി പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. പ്രതിയുടെ കൃത്യം അതിക്രൂരമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹീം അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന നിരീക്ഷണത്തോടെയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിനു പുറമേ ഭവനഭേദനമുൾപ്പെടെയുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾക്കു വേണ്ടി കേസിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പ്രേംസൺ പോൾ മാഞ്ഞാമറ്റത്തെ കോടതി ചുമതലപ്പെടുത്തി. 
ഇന്റീരിയർ ഡിസൈനിംഗ് തൊഴിൽ മേഖലയിലേക്ക് കരാറടിസ്ഥാനത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിച്ചു കൊടുക്കുന്ന ജോലിയാണ് തോമസ് ചെയ്തു വന്നത്. ദാസും വിജയും സുരേഷും കൊല്ലപ്പെടുന്നതിന് ഇരുപതു ദിവസം മുമ്പാണ് കൊച്ചിയിൽ എത്തിയത്. തോമസിനുവേണ്ടി ജോലി ചെയ്ത വകയിൽ 14,000 രൂപ ഇവർക്ക് ലഭിക്കാനുണ്ടായിരുന്നു. തുക ഉടൻ കിട്ടിയില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങിപ്പോകുമെന്ന് തൊഴിലാളികൾ പലതവണ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 
2009 ഫെബ്രുവരി 20 ന് രാത്രി ഒമ്പതു മണിയോടെ തങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തിയ തോമസിനോപ്പം തൊഴിലാളികൾ മദ്യപിച്ചു. മദ്യത്തിന്റെ ലഹരിയിൽ തൊഴിലാളികൾ കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വാക്കേറ്റമുണ്ടായി. തോമസ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതോടെ തൊഴിലാളികൾ മുറിയുടെ വാതിൽ പൂട്ടാതെ കിടന്നുറങ്ങി. രാത്രി രണ്ടു മണിയോടെ പെട്രോളുമായി തിരിച്ചെത്തിയ തോമസ് തൊഴിലാളികളുടെ മേൽ പെട്രോൾ ഒഴിച്ചു.

No comments:

Post a Comment