Wednesday, October 14, 2015

29 കുട്ടികളെ പിടികൂടിയ സംഭവം കുട്ടിക്കടത്തല്ലെന്ന്

കൊച്ചി : എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 29 കുട്ടികളെ പിടികൂടിയ സംഭവം കുട്ടിക്കടത്തല്ലെന്നും ഇവരിൽ 20 കുട്ടികൾ എറണാകുളത്തെ സ്കൂളുകളിൽ പഠിക്കുന്നവരാണെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. റെയിൽവെ സ്റ്റേഷനിൽ നിന്ന് കുട്ടികളെ പിടികൂടിയ സംഭവം കുട്ടിക്കടത്താണെന്ന് ആരോപിച്ച് തമ്പ് എന്ന സംഘടനയ്ക്കു വേണ്ടി രാജേന്ദ്രപ്രസാദ് നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സാമൂഹ്യക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടെസി. പി. ജോസാണ് സർക്കാരിനുവേണ്ടി റിപ്പോർട്ട് നൽകിയത്. 
മേയ് 20 നാണ് 29 കുട്ടികളെ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഇവരിൽ 20 കുട്ടികൾ മൂന്നു വർഷമായി എറണാകുളം നെട്ടൂരിലെ ഖദീജത്തുൽ - ഉൽ- കുബ്ര ഇസ്ലാമിക് കോംപ്ളക്സ് യത്തീംഖാനയിലെ അന്തേവാസികളാണ്. ഇതിൽ 16 കുട്ടികൾ മാടവന സെന്റ്. മേരീസ് സ്കൂളിലും നാലു കുട്ടികൾ നെട്ടൂരിലെ ആർ.എം.എം.എൽ.പി സ്കൂളിലും പഠിക്കുന്നവരാണെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർ മധ്യവേനലവധിക്ക് നാട്ടിൽ പോയി മടങ്ങി വന്നവരാണെന്നും ശേഷിക്കുന്ന ഒമ്പതു കുട്ടികളെ മതിയായ വിദ്യാഭ്യാസം നൽകാനായി കൊണ്ടുവന്നതാണെന്നും ഇവരെ പല സ്കൂളുകളിൽ ചേർക്കാനുള്ള നടപടികൾ തുടങ്ങിയതായും നെട്ടൂർ യത്തീംഖാന അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കുട്ടികൾ ഇടപ്പള്ളിയിലെ അനാഥാലയത്തിലാക്കിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിലല്ല, അനാഥാലയങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്ന ഓർഫനേജ് കൺട്രോൾ ബോർഡ് നിയമത്തിന്റെ പരിധിയിലാണ് ഈ കുട്ടികൾ ഉൾപ്പെടുകയെന്നും സർക്കാർ വിശദീകരിച്ചു.

No comments:

Post a Comment