Sunday, November 22, 2015

രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും അറസ്റ്റിന് അമിത പ്രാധാന്യം നല്‍കുന്നത് ചെന്നിത്തല ശരണ്യ ബന്ധം ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും തിരിച്ച് വിടാന്‍

രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും അറസ്റ്റിന് അമിത പ്രാധാന്യം നല്‍കുന്നത് ചെന്നിത്തല ശരണ്യ ബന്ധം ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും തിരിച്ച് വിടാന്‍



തൃശ്ശൂര്‍: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വേണ്ടി സംസ്ഥാന പോലീസ് നടത്തിയ റെയ്ഡില്‍ ചുംബന സമരക്കാരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും അടങ്ങിയ സംഭവത്തിന് വലിയ പബ്ലിസിറ്റിയാണ് പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നല്‍കുന്നത്. എന്നാല്‍ ഒരു പ്രമുഖ നേതാവ് പോലും ഉള്‍പ്പെട്ടതടക്കം നിരവധി അനാശാസ്യ സംഘങ്ങളെ പലപ്പോഴായി പിടികൂടിയിട്ടുള്ളപ്പോഴൊന്നും കാണിക്കാത്ത ഉല്‍സാഹമാണ് ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്ത് അടക്കം പത്രസമ്മേളനം നടത്തിയും പിന്നീട് എല്ലാ ചാനലുകളിലും ചര്‍ച്ചയില്‍ പങ്കെടുത്തും വിഷയം പൊലിപ്പിക്കുന്നത്. സത്യത്തില്‍ എന്താണ് രാഹുല്‍ പശുപാലന്റേയും രശ്മിയുടേയും കാര്യത്തില്‍ മാത്രം ഇവര്‍ക്ക് ഇത്ര ആവേശം. മലയാളത്തിലെ പത്രമുത്തശ്ശി എന്നറിയപ്പെടുന്ന മനോരമ എന്തിനാണ് തുടര്‍ക്കഥപോലെ ഓരോ 10 മിനിറ്റിലും ഓണ്‍ലൈനിലും ചാനലിലും പുതിയപുതിയ അപ്‌ഡേഷന്‍ നടത്തുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ കേരളത്തിലെ ആഭ്യന്തരം ഭരിയ്ക്കുന്ന രമേശ് ചെന്നിത്തലയുടെ കാഞ്ഞബുദ്ധിയും തന്ത്രങ്ങളുമായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. അതിന്റെ ലക്ഷ്യമോ കേരളത്തെ ഞെട്ടിച്ച രണ്ടാം സോളാര്‍ ആയേക്കാവുന്ന പോലീസ് നിയമന തട്ടിപ്പിലെ നായിക ശരണ്യയുമായുള്ള ചെന്നിത്തലയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയുടേയും ജനങ്ങളുടേയും മുന്നില്‍ നിന്നും മറച്ച് പിടിയ്ക്കാനായിരുന്നു എന്ന് വ്യക്തം.
പോലീസ് നിയമന തട്ടിപ്പില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ മുതല്‍ എങ്ങനെ ഇതിനെ പ്രതിരോധിയ്ക്കാം എന്ന് തലപുകഞ്ഞിരുന്ന ആഭ്യന്തര വകുപ്പിപ്പിന്റെ മുന്നിലേക്കാണ് രാഹുലും രശ്മിയും അടങ്ങിയ പെണ്‍വാണിഭസംഘം എത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇവരെ ഉടന്‍ പൊക്കാനും ചുംബന സമരത്തിലൂടെ ഇവര്‍ വെറിപ്പിച്ച നല്ലൊരു വിഭാഗം സദാചാരവാദികളെ മുഴുന്‍ ഇവര്‍ക്കെതിരേ തിരിയ്ക്കാനുമുള്ള ബുന്ധിപരമായ നീക്കം ആയിരുന്നു പിന്നിട് നടന്നത്. തുടര്‍ന്ന പല കേസുകളിലും കേരളം കാണാത്ത തരത്തില്‍ ഉള്ള ഉല്‍സാഹവുമായി പോലീസ് ഈ കേസ് ഏറ്റെടുത്തു. ഈ ഒരു ഒറ്റ സംഭവത്തോടെ കേരളം ഞെട്ടലോടെ കേട്ട മറ്റൊരു വാര്‍ത്തയായ കോടികള്‍ കട്ട പോലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ശരണ്യ വെളിപ്പെടുത്തിയ തനിക്ക് ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചുവെന്ന മൊഴി സംബന്ധിച്ച വാര്‍ത്തകള്‍ ഒറ്റരാത്രികൊണ്ടാണ് ആഭ്യന്തര മന്ത്രി കഴുകി കളഞ്ഞത്. കൂട്ടത്തില്‍ ബാര്‍ കോഴ, കെ. ബാബുവിന്റെ രാജി, മാണിയുടെ രാജിയുടെ തുടര്‍ചര്‍ച്ച , ഫറൂഖ് കോളേജ് വിഷയം തുടങ്ങി എല്ലാ സെന്‍സിറ്റീവ് വിഷയങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്തു.
നേരത്തെ കേരളത്തെയാകെ ഞെട്ടിച്ച പോലീസ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് 164ാം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നിരുന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നല്‍കിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയില്‍ പറയുന്നുണ്ട്.
മൊഴിയില്‍ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലയെ നൈസല്‍ തന്നെ പരിചയപ്പെടുത്തി. മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നൈസല്‍ സംഘടിപ്പിച്ചത്.അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എസ്പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി. ശരണ്യയുടെ രഹസ്യ മോഴിയെ പറ്റി കഴിഞ്ഞദിവസം കൈരളി ന്യൂസ് ചാനലായിരുന്നു പുറത്തുവിട്ടിരുന്നത്.
ഏതായാലും ഈ സംഭവത്തില്‍ അന്നേദിവസം തന്നെ കേരളത്തിലെ മുന്‍കാല മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാകുന്നു. ശരണ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര മന്ത്രി അധികാരമുള്ള മിക്ക മാധ്യമപ്രവര്‍ത്തകരേയും പേഴ്‌സണല്‍ ആയി വിളിച്ച് സുഖിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ റിസല്‍റ്റ് കാണാനുണ്ടെന്നും സുനിത പറയുന്നു. പലരും രമേശ് ചെന്നിത്തലക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ പിന്നോക്കം പോയിരിക്കുന്നു എന്ന് സുനിത പറഞ്ഞതും സത്യമാണെന്ന് രാഹുലിന്റെയും രശ്മിയുടേയും അറസ്റ്റിന് ശേഷമുള്ള മാധ്യമ വാര്‍ത്തകള്‍ തെളിയിയ്ക്കുന്നു….
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സോഷ്യല്‍ മീഡിയയെ രമേശ് ചെന്നിത്തല മാനേജ് ചെയ്യുന്ന വിധം
രണ്ടു ദിവസം മുമ്പ് കേരളം ഞെട്ടലോടെ കേട്ട ഒരു വാര്‍ത്ത റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ശരണ്യ തനിക്ക് ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചുവെന്നത് ഒറ്റരാത്രികൊണ്ടാണ് ആഭ്യന്തര മന്ത്രി കഴുകി കളഞ്ഞത്…
കൂട്ടത്തില്‍ ബാര്‍ കോഴ, ബാബുവിന്റെ രാജി, മാണിയുടെ രാജിയുടെ തുടര്‍ ചര്‍ച്ച , ഫറൂഖ് കോളേജ് വിഷയം തുടങ്ങി എല്ലാ സെന്‍സിറ്റീവ് വിഷയങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ തിരിച്ചു…
സത്യമേവ ജയതേ എന്നു മാധ്യമങ്ങളോട് പറഞ്ഞതിന് ജേക്കബ് തോമസ് ഐപിഎസ് നടപടി നേരിടുന്ന കേരളത്തില്‍ ഒരു പെണ്‍വാണിഭ സംഘം അറസ്റ്റിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രീജിത്ത് ആദ്യം പത്രസമ്മേളനം നടത്തി… പിന്നീട് എല്ലാ ചാനലിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വിഷയം പൊലിപ്പിച്ചു…
ഇരട്ടനീതി എന്നു പറഞ്ഞാല്‍ ഇതൊക്കെ അതില്‍ വരുമോ? സര്‍ക്കാരിനെതിരെ വ്യക്തമായ തെളിവുള്ള കേസുകളില്‍ പോലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും പാടില്ല.. സുകേശന്‍ തന്റെ അനുഭവം തുറന്നു പറഞ്ഞത് ഓര്‍മയുണ്ടാവുമല്‌ളോ. ഐ ജി ശ്രീജിത്ത് മാധ്യമങ്ങളില്‍ സംസാരിച്ച് വിഷയം കൊഴുപ്പിച്ച് മറ്റ് എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റി.
സോഷ്യല്‍ മീഡിയയെ തളര്‍ത്താം എന്നു കരുതുന്ന രമേശ് ചെന്നിത്തലയുടെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ മാധ്യമപ്രവര്‍ത്തകരും നന്നായി സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്..
ആഭ്യന്തര മന്ത്രി മിനിയാന്ന് അധികാരമുള്ള മിക്ക മാധ്യമപ്രവര്‍ത്തകരേയും പേഴസണല്‍ ആയി വിളിച്ച് സുഖിപ്പിച്ചിട്ടുണ്ട്.. അതിന്റെ റിസല്‍റ്റ് കാണാനുണ്ട്… പലരും രമേശ് ചെന്നിത്തലക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ പിന്നോക്കം പോയിരിക്കുന്നു…
ഇതു ടൈപ്പ് ചെയ്യുമ്പോള്‍ മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ പറയുന്നു..” സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ നീരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചുവെന്ന്….” സോഷ്യല്‍ മീഡിയയില്‍ ശക്തമായി സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നവരെ ഒറ്റയടിക്ക് സംഘികളെകൊണ്ടും സുഡാപ്പികളെകൊണ്ടും ആക്രമിപ്പിച്ച് ഒതുക്കാമെന്ന മോഹം ആഭ്യന്തര മന്ത്രിക്കുണ്ടെങ്കിലും അതു നടക്കാന്‍ പ്രയാസമാവും…. ഒറ്റ പകല്‍ കൊണ്ട് ഒരു അഴിമതിയും ഇല്ലാതാകുന്നില്ലല്‌ളോ…
യഥാര്‍ത്ഥത്തില്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ഓപ്പറേഷന്‍ ഡാഡി കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. പ്രായപൂര്‍ത്തിയാവാത്ത കൂട്ടികളെ പെണ്‍വാണിഭത്തിനുപയോഗിച്ച സംഘത്തെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.. ആ കൊടും ക്രിമിനലുകള്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം രശ്മിയുടെ അഴകളവുകള്‍ ചര്‍ച്ച ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍ മാതൃകയായ ദിവസമാണ് ഇന്നലെ… ഒരു ചാനലും ചര്‍ച്ച ചെയ്തില്ല കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന വാണിഭത്തെക്കുറിച്ച്… അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച്… ആ ഇരകളെക്കുറിച്ച്… ഇടപാടുകാരെക്കുറിച്ച്…
രാഹുല്‍ കുറ്റം ചെയ്‌തെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ… പക്ഷേ അയാളെ മാത്രം ക്രൂശിച്ചു കൊണ്ട് മറ്റു കൊടും കുറ്റവാളികള്‍ പുറംവാതിലിലൂടെ ഇറങ്ങി പോകുന്നതാണ് ഇപ്പോള്‍ കാണുന്നത്…
ചുംബന സമരമെന്ന സമര മാതൃകയെ ഒരു കാലത്തും പിന്തുണച്ച വ്യക്തിയല്ല ഞാന്‍… എന്നാല്‍ സദാചാര പൊലീസിങ്ങിന് എല്ലാകാലത്തും എതിരായിരുന്നു… രാഹുലിനേയോ രശ്മിയേയോ ഞാന്‍ നേരിട്ടു കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല… ഫെയ്‌സ്ബുക്കില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്… പെണ്‍വാണിഭം എന്നു കേട്ടാല്‍ പിന്നീടാരും പിന്തുണക്കില്ല എന്ന് പൊലീസിന് വ്യക്തമായിട്ടറിയാം… അതു സംഭവിച്ചിരിക്കുന്നു… അതോടൊപ്പം ഇന്നലെ വരെ ചര്‍ച്ച ചെയ്ത അഴിമതികഥകളും അപ്രത്യക്ഷമായിരിക്കുന്നു…രമേശ് ചെന്നിത്തല എന്ന തന്ത്രശാലിക്ക് നല്ലതു വരട്ടെ…

No comments:

Post a Comment